Sunday 12 September 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
               

Thursday 17 June 2010

ഡോ. നല്ലതമ്പിതേരക്ക് ആദരാഞ്ജലികള്‍ !!!!

ഡോ.നല്ലതമ്പി തേര അന്തരിച്ചു. അരളിയുടെ ആദരാഞ്ജലികള്‍ !!.

              കേരളത്തിലെ ആദിവാസി ഭൂസമരത്തില്‍  നിര്‍ണായക വ്യക്തിത്വമായിരുന്നു ഡോ.നല്ലതമ്പി തേര. എന്തു കൊണ്ടെന്നാല്‍, ആദിവാസികളുടെ ജന്മാവകാശമായിരുന്ന ഭൂമി നഷ്ടപ്പെട്ടപ്പോള്‍ അതു തിരിച്ചു പിടിക്കാന്‍ 1975-ല്‍ തന്നെ കേരള നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കുകയുണ്ടായി. എന്നാ‍ല്‍ ഒരിക്കല്‍ പോലും അത് നടത്തിയെടുക്കാനോ, നേടിയെടുക്കാനോ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയ്യാറാകാതിരുന്ന ഘട്ടത്തില്‍ കോടതി വ്യവഹാരത്തിലൂടെ, ഈ നിയമം എന്തുകൊണ്ടു നടപ്പിലാവുന്നില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഡോ.നല്ലതമ്പിയുടെ ചരിത്രപരമായ പ്രാധാന്യം. ആദിവാസിദ്രോഹ നിയമ നിര്‍മ്മാണം നടത്തിയ , വിപ്ലവ-ഗാന്ധിയന്‍ കക്ഷികള്‍ക്കെതിരെ (ഗൌരിയമ്മയെ നന്ദിയോടെ ഓര്‍ക്കുന്നു) ആദിവാസിക്കു സമരം ചെയ്യാന്‍ സാഹചര്യമൊരുക്കിയതും സുപ്രീംകോടതിവരെ വ്യവഹാരങ്ങളുമായി ഈ വലിയ മനുഷ്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ്.
              മിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ചു. എം.ബി.ബി.എസ്സിനു പുറമേ നിയമബിരുദവും നേടി. ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് വയനാട്ടില്‍ തന്നെ താമസിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെ ലോകസഭയില്‍ മത്സരിച്ചിട്ടുണ്ട്. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. നിരവധി തവണ കുടിയേറ്റക്കാരുടെ ആക്രമണത്തിനു
വിധേയമായിട്ടുണ്ട്.

              ന്ന് ഇടതുപക്ഷ രാഷ്ട്രീയ സംവാദയിടങ്ങളില്‍ സ്വത്വ രാഷ്ട്രീയം അവമതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍,  അതുമാത്രമെ അദിവാസികളുടെയും കീഴാളരുടെയും അതിജീവനത്തിനുള്ള പോരാട്ടത്തിന് ഉപകാരപ്പെടൂ എന്നും മറ്റ് രാഷ്ട്രീയമെല്ലാം അവരെ  നിരന്തരം വ‍ഞ്ചിക്കുക മാത്രമേ ചെയ്യൂവെന്നും സ്വന്തം പോരാട്ടത്തിലൂടെയും അനുഭവങ്ങളിലൂടെയും പഠിപ്പിച്ചു തന്ന മനുഷ്യസ്നേഹിയായ ഡോ.നല്ലതമ്പി തേരയുടെ വേര്‍പാടില്‍, കേരളത്തിലെ ദലിത്-ആദിവാസി ജനസമൂഹത്തോടൊപ്പം ‘അരളി’ ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു.

Monday 14 June 2010

അഥവാ ആത്മാവുമായി ഒരഭിമുഖം

  പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലർത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാർത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്.തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.
1.മറ്റാർക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടിൽ നാട്ടിലെ ദലിതുകൾക്കും കൊടുക്കാറ്.YES/NO.
2.അപ്പൂപ്പൻ,അമ്മൂമ്മ,അങ്കിൾ,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങൾ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്.  YES/NO.
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? yes/no.
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കുവാൻ ഞാൻ മടിക്കുന്നുണ്ടോ?  yes/no.
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങൾക്കും കുടുംബവുമൊത്താണോ ഞാൻ പോകാറ് ? yes/no.
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് ? yes/no.
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകൾ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ?  yes/no.
8.ബോധവൽക്കരണമെന്ന നിലക്ക് വീട്ടിൽ ജാതി ഒരു ചർച്ചാവിഷയമാക്കാൻ എനിക്കു കഴിയുന്നുണ്ടോ? yes/no.
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉൽ‌പ്പന്നമെന്നനിലയിൽ ജാതിവ്യവസ്ഥയെ ദുർബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാൻ നടത്തുന്നുണ്ടോ ? yes/no.
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കൾക്കുനൽകുവാൻ എനിക്കു കഴിയുമോ ? yes/no.
11.എന്റെ സൌഹൃദങ്ങൾക്ക് സമുദായം  മാനദണ്ഡമാകുന്നുണ്ടോ  ? yes/no.
12.സ്വന്തം സമുദായക്കാർ മാത്രമോ,സമാന ജാതികളിൽ പെടുന്നവർ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൈഹൃദവലയം? yes/no
13.ചുറ്റുവട്ടത്തെ ദലിതുകൾ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീൽ അംഗങ്ങളായുണ്ടോ?yes/no.
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളിൽ ദലിതുകൾ ഉൾപ്പെടുന്നുണ്ടോ ? yes/no.
15.ജാതിനോക്കി ഞാൻ വോട്ടു ചെയ്തിട്ടുണ്ടോ? yes/no.
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാൽ ആ പ്രവണതയെ ഞാൻ എതിർക്കുന്നുണ്ടോ?yes/no.
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കുമോ? yes/no.
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ,സ്വീകരിക്കുമോ ?yes/no.
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി ഉയർന്ന ജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ സ്വീകരിക്കുമോ ? yes/no.
20.പ്രേമിക്കുന്ന  വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
21.കാമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയിൽ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? yes/no.
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ?yes/no.
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാൻ എനിക്കു സാധിക്കുമോ ? yes/no.
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ?yes/no.
                താങ്കൾ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളിൽ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം  പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ‘’ഓക്സിജനും ഹൈഡ്രജനും ‘’പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛൻ കട്ടിൽകീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങൾക്കുനേരേ കണ്ണുതുറന്നുപിടിക്കുവാൻ നമ്മൾ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങൾ  പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകൾ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീൽ നിലനിൽക്കുന്ന ചായക്കടകളിലെ ഡബിൾ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങൾ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടിൽ ഹോട്ടൽ തുറന്നു ജീവിക്കുവാൻ ഒരു ദലിതൻ എന്തുകൊണ്ട് കേരളത്തിൽ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കൽ തന്നെയാണ്.( c.s.rajesh)

Sunday 13 June 2010

ദളിത് വാദത്തിലെ മാനവികത !!

             ന്തുതയുടെ ഈ കാട്ടുകാലത്ത് മാനവികതയുടെ പക്ഷത്ത് സത്യസന്ധമായി നിലകൊള്ളുന്നവരാണ്  യഥാര്‍ത്ഥ പുരോഗമനവാദികള്‍. ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും ലിംഗത്തിന്റേയും സമ്പത്തിന്റെയും പേരിലുണ്ടാകുന്ന ഏതുവിധത്തിലുള്ള ആധിപത്യശ്രമങ്ങളേയും ഇരകള്‍ക്കൊപ്പം നിന്നു ചെറുക്കേണ്ടവരാണവര്‍. ഒളിവിലോ തെളിവിലോ ജാതിയില്ലാത്തവനാണ് ഹ്യൂമനിസ്റ്റ്. എങ്കില്‍ മറ്റാരേക്കാളും മുമ്പ്  ഒരു അംബേദ്ക്കറൈറ്റിനെ നമുക്കങ്ങനെ വിളിക്കാം . അംബേദ്ക്കറൈറ്റുകള്‍ ജാതിവാദികളല്ല. മറിച്ച് രാജ്യത്തെ ഒന്നാമത്തെ ജനാധിപത്യവാദികളാണ്; ജനാധിപത്യം എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥത്തില്‍.

             ലിത് വാദം ജാതിവാദമല്ല. അത് സകല വഴിവക്കുകളിലും  മറഞ്ഞിരിക്കുന്ന ബ്രാഹ്മണിക സുസ്സജ്ജത ബോധ്യപ്പെട്ടുകൊണ്ടുള്ള ജാഗ്രതപ്പെടലാണ്‌. ബ്രാഹ്മണിസം എന്ന പ്രയോഗം ബ്രാഹ്മണജാതിക്കുനേരേയുള്ള കലഹിക്കലല്ല. ജാതിവ്യവസ്ഥ തന്ത്രപൂര്‍വം  നിലനിര്‍ത്തി  പോകുവാനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മതസംവിധാനത്തിന്റെ പേരാണ്‌. സവര്‍ണതയെന്നാല്‍ വെളുത്ത തൊലിനിറമല്ല, അത് ഹീനവും മനുഷ്യത്വരഹിതവുമായ, പകരുന്ന ഇന്ത്യന്‍ മാനസിക രോഗമാണ്‌. ഈ അര്‍ത്ഥത്തില്‍ അനേകം ഉദ്യോഗസ്ഥ ദലിതരും, തത്തുല്യരായ മറ്റു സംവരണീയരും  ജ്ഞാനബോധത്തിന്റെ കുറവുകൊണ്ട് സവര്‍ണരായി പരിവര്‍ത്തനപ്പെട്ടും,  സമരസപ്പെട്ടും ജീവിക്കുന്നതു കാണാം .
      
             ധികാര ഭൂമികയില്‍ നിലനില്ക്കുന്ന ഫ്യൂഡല്‍ രീതികള്‍ ഏതൊരാളേയും സവര്‍ണ്ണഹൃദയനാക്കുകയാണ്‌ ഇന്ത്യയില്‍.
ജാതിയുടെ അകലങ്ങള്‍ പരസ്പരം പാലിക്കുന്ന അനേകം അവാന്തരവിഭാഗങ്ങളായി രാജ്യത്തെ ഉപരിവര്‍ഗ്ഗവും ദരിദ്രവര്‍ഗ്ഗവും നെടുകയും കുറുകയും വിഘടിച്ചു നില്ക്കുന്നുവെന്ന അതീവ സങ്കീര്‍ണ്ണമായ  സാഹചര്യം ലോകത്ത്  ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അപ്പോള്‍ ജാതിയുടെ  സമ്പൂര്‍ണ്ണമായ ഇല്ലാതാക്കലിനെ മാത്രമേ ഇന്ത്യന്‍ വിപ്ളവമെന്ന് വിളിക്കുവാന്‍ പാടുള്ളൂ എന്നു വരുന്നു. ജാതിയെന്ന പരമമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന്‌ പദ്ധതികളില്ലാത്ത ഒരു തത്വശാസ്ത്രത്തിനും, തുച്ഛമായ പരിധികള്‍ക്കപ്പുറമുള്ള പ്രവേശനം ഇന്ത്യയില്‍ സാധ്യമല്ല. മറിച്ചുള്ള വാദങ്ങള്‍ യുക്തിക്കു നിരക്കുന്നതുമല്ല. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ തൊഴിലാളി വര്‍ഗ്ഗത്തിന്‌ പൊതുവായ ഒരു വര്‍ഗ്ഗാനുഭവമോ, വര്‍ഗ്ഗജീവിതമോ ഇന്ത്യയില്‍ സംഭവിക്കുന്നില്ല. പകരം തൊഴിലാളികള്‍ എന്ന വര്‍ഗ്ഗാനുഭവത്തേക്കാള്‍ നിഷ്ഠൂരമായ ജാത്യാനുഭവമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഭിന്ന ജാതികളിപ്പെടുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യാനുഭവങ്ങള്‍ ഭിന്നങ്ങളാകുന്നു. ആഴത്തിലുള്ള ജാതിബോധത്തില്‍ നിന്ന്‌ മോചിതരായിട്ടില്ലാത്തതിനാല്‍ പ്രണയം, സൌഹൃദം  പോലുള്ള വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ അവര്‍ വര്‍ഗ്ഗബന്ധം മറക്കുകയും ജാതിയുടെ പ്രാകൃത വൈകാരികതയ്ക്ക്‌ കീഴ്പ്പെടുകയും ചെയ്യുന്നു. വര്‍ഗ്ഗവിപ്ളവം എന്നത്‌ 'ജാതിഇന്ത്യ'യില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ സ്വപ്നമായി അവശേഷിക്കും എന്നുതന്നെയാണ്‌ ഈ ഉദാഹരണം സൂചിപ്പിക്കുന്നത്‌.
   
             ന്ത്യയുടെ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള ആന്തരിക ശാശ്വത പരിഹാരമാണ് 'അംബേദ്ക്കറിസം' എന്ന പ്രത്യശാസ്ത്രം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയിലൂടെ പുലരുന്ന, ജാതി നിര്‍മൂലനത്തിലധിഷ്ഠിതമായ സാമൂഹികജനാധിപത്യം അതു മുന്നോട്ടു വെയ്ക്കുന്നു. ഒരു ഇന്ത്യാക്കാരന്റെ വായന പൂര്‍ണ്ണമാകുന്നത് അയാള്‍ അംബേദ്ക്കറെ കൂടി വായിക്കുമ്പോഴാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

             ഡോ.അംബേദ്ക്കറിന്റെ അനുഭവക്കുറിപ്പുകളില്‍ കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ വിഖ്യാത ധനതത്വശാസ്ത്ര പ്രഭാഷണത്തിനിടയില്‍ വേദിയിലിരിക്കുന്ന ഒരു ഇന്ത്യന്‍ ദേശീയ നേതാവ്, 'ഇയാള്‍' ഞങ്ങളുടെ നാട്ടിലെ അധ:കൃതനാണ്  എന്ന് അംബേദ്ക്കറിനെക്കുറിച്ച് അസഹിഷ്ണുതപ്പെടുന്നത്  സൂചിപ്പിക്കുന്നുണ്ട്. ജാതിയില്ലാത്തയിടങ്ങളിലും അതിന്റെ അന്തരീക്ഷം നിര്‍മ്മിക്കുവാനുള്ള ത്വര ഇന്ത്യന്‍സവര്‍ണ്ണനുണ്ട് എന്നദ്ദേഹം തുടരുന്നു.

             നിയ്ക്ക് ജാതിയില്ല എന്ന ഒഴിഞ്ഞുമാറലല്ല ഞാന്‍ ജാതിയെ എതിര്‍ക്കുന്നു എന്ന ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ആത്യന്തിക ഇരകളായ ദലിതുകള്‍ അതിനെ തുറന്നെതിര്‍ക്കുവാന്‍ അനുഭവങ്ങളാല്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉദ്ദേശശുദ്ധി മനസ്സിലാക്കി പിന്തുണക്കുന്നതിനോടൊപ്പം പ്രത്യക്ഷത്തില്‍ ജാതിയെ തള്ളിപറഞ്ഞും പരോക്ഷമായി അതിന്റെ ഉപഭോക്താവായും കഴിയുന്ന വേഷപ്രച്ഛന പുരോഗമനവാദികളെ തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഒരു യഥാര്‍ത്ഥ ഹ്യൂമനിസ്റ്റിനുണ്ട്.

                        (ശ്രീ. സി.എസ്സ്. രാജേഷ്  എഴുതിയത് )

Friday 11 June 2010

സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.

അടുത്തകാലത്തായി കേരളത്തിലെ മാര്‍ക്സിസ്റ്റു സംവാദങ്ങളില്‍  ഇടം കണ്ടെത്തുകയും കത്തിക്കയറുകയും ചെയ്ത ഒരു വിഷയമെന്ന നിലയില്‍ സ്വത്വരാഷ്ട്രീയം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റു ബുദ്ധിജീവികളായ കെ.ഈ.എന്‍ കുഞ്ഞഹമ്മദും പി.കെ.പോക്കറുമാണ് ഈ വിഷയത്തെ കൂടുതല്‍ വിപുലപ്പെടുത്തിയത്. ഇതൊരു പുതിയ വിഷയമല്ല.  ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത്   ഡോ.ബി.ആര്‍.അംബേദ്ക്കറും മുസ്ലീം നേതൃത്വവും ഉയര്‍ത്തിയ വാദങ്ങളാണ്. കാരണം ഇന്ത്യന്‍  ഭരണകൂടം തദ്ദേശീയമായി വികസിച്ചുവരുന്ന ഘട്ടത്തില്‍ ഭരണ കൈമാറ്റം ആരുടെ കൈകളിലേക്ക് എന്ന നിര്‍ണായക വിഷയം രൂപപ്പെടുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്  അത്  'ഇന്ത്യാക്കാരുടെ സ്വരാജ്യ'മാകുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. കാരണം അടിമുടി സവര്‍ണഹൈന്ദവികതയില്‍ കെട്ടിയുയര്‍ത്തിയ ആ പ്രസ്ഥാനത്തിനറിയാമായിരുന്നു ഭരണം ആരുടെ കൈയ്യിലാകുമെന്ന്.

                           കമ്മ്യൂണിസ്റ്റുകളുടെ നിലപാട്  ഭരണം'ഫ്യൂഡല്‍ ജന്മികളുടെ' കൈയ്യിലാകുമെന്നായിരുന്നു. ആ വിഭാഗം ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയുമില്ല. എന്നാല്‍ അംബേദ്ക്കര്‍ പറഞ്ഞു  ഭരണം 'ബ്രാഹ്മണ-ബനിയ' കളുടെ കൈയിലാകുമെന്ന്. ഇവിടെയാണ്   മൌലീകവീക്ഷണങ്ങള്‍ ഏറ്റുമുട്ടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗനിലപാടില്‍ ഊന്നിനിന്നുകൊണ്ട്  ഭരണവര്‍ഗ്ഗത്ത 'ഫ്യൂഡല്‍'എന്നു തിരിച്ചരിയുന്നുണ്ടങ്കിലും അതിലെ സവര്‍ണ-ബ്രാഹ്മണകുത്തകയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരുതരത്തില്‍ കമ്മ്യൂണിസത്തിന്റെ നേതൃത്വം തന്നെ സവര്‍ണബ്രാഹ്മണരായിരുന്നതിനാല്‍ ജാതിസ്വത്വങ്ങളെന്ന സവിശേഷ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കുകയും ആ വിഭാഗങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം 'സമ്പൂര്‍ണ സാമൂഹ്യവിപ്ലവ'മെന്ന കമ്മ്യൂണിസ്റ്റ്  ഊട്ടോപ്യന്‍ സ്വപ്നത്തില്‍ കുരുക്കിയിടുകയുമാണ് ചെയ്യുന്നത്. തുടക്കം മുതല്‍ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന കീഴാളവര്‍ഗ്ഗം ഈ കാപട്യം  തിരിച്ചറിയാതിരിക്കുകയും  കമ്മ്യൂണിസ്റ്റുകളുടെ വിറകുവെട്ടികളും വെള്ളം കോരികളുമായി ആ പാര്‍ട്ടികളില്‍ ഒതുക്കപ്പടുകയുമായിരുന്നു. കീഴാളസമൂഹത്തിന്റെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ മാത്രമെന്ന് അംബേദ്ക്കറിസത്തിലൂടെയും അനുഭവത്തിന്റെ വെളിച്ചത്തിലും കൂടിയുള്ള തിരിച്ചറിവ് അടിമജനതയെ കമ്മ്യൂണിസ്റ്റുകളോട് വിടപറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. വേറിടപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനത, സ്വന്തം   പൌരാവകാശ/മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തോടും പൊതുബോധത്തോടും പ്രക്ഷേപിക്കുന്നതു തന്നെയാണ് സ്വത്വവാദം.
                          
                             കുറഞ്ഞത് രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമുള്ള ജാതിവ്യവസ്ഥയെ ഒരു പോറലുമേല്‍പിക്കാതെ പറിച്ചു നടാന്‍ ശ്രമിച്ച ഗാന്ധിയന്മാരുടേയും, മാര്‍ക്സിസ്റ്റുകളുടേയും ശ്രമത്തെ വിഷയവത്ക്കരിക്കാനും, പ്രശ്നവത്ക്കരിക്കാനും കഴിഞ്ഞതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ അംബേദ്ക്കറുടെ വലിയ സംഭാവന. അടിമജനതയുടെ വിമോചനത്തിന് പ്രയോജകമാകേണ്ടിയിരുന്ന വട്ടമേശ സമ്മേളനങ്ങള്‍ ഗാന്ധിജി  അട്ടിമറിക്കുകയും അതോടൊപ്പം അയിത്ത ജാതികളുടേയും, മുസ്ലീമുകളുടെയും അടുത്ത തോഴനാണ് ഞാനെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ബാബാസാഹിബു കൊടുത്ത മറുപടി 'ഞങ്ങള്‍ വേറിട്ടൊരു ജനതയാണ്, നൂറ്റാണ്ടുകളായി  സാമൂഹ്യവും, സാമ്പത്തികവും, അവകാശാധികാരങ്ങളില്‍ നിന്നും തിരസ്കൃതരായ ജാതിസമൂഹം’. മി.ഗാന്ധി കൂടുതല്‍ കഷ്ടപ്പെടേണ്ട.

                             തൊള്ളായിരത്തി  മുപ്പതുകളില്‍ അംബേദ്ക്കര്‍ മുന്നോട്ടു വെച്ച സൈദ്ധാന്തിക രൂപം തന്നെ,"സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍, രാഷ്ട്രീയമായും വേര്‍തിരിയേണ്ടതുണ്ട്" എന്നായിരുന്നു. അതിനും ഒരു നൂറ്റാണ്ടു മുമ്പെങ്കിലും ലോകത്തില്‍ പലഭാഗത്തും, വംശീയ/വര്‍ണ്ണ/ജാതി 'സ്വത്വങ്ങള്‍ രൂപപ്പെടുകയും കലാപം നടത്തുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.

                              ഭരണവര്‍ഗ്ഗം ഏതൊക്കെ വിഭാഗങ്ങളെ അപരവത്ക്കരിക്കുന്നു എന്നത് പ്രധാനമാണ്. കമ്മ്യൂണിസം പോലുള്ള ഏകാധിപത്യ/സമഗ്രാധിപത്യ വ്യവസ്ഥകള്‍ കീഴാളസ്വത്വത്തെ മാത്രമല്ല, ഉല്പാദനക്ഷമമല്ലെന്ന കാരണത്താല്‍, വികലാംഗര്‍,  മന്ദബുദ്ധികള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരേയും പുറത്താക്കും. സ്ത്രീകള്‍ പരിഗണന അര്‍ഹിക്കാത്തവരായി മാറ്റിയെടുക്കും. അപ്പോള്‍ സ്വത്വമെന്നത് ഒരു രാഷ്ട്രീയ വിഷയമാവുന്നു.

                              ഇവിടെ  കെ.ഈ.എനും, പോക്കറും കറകളഞ്ഞ വര്‍ഗ്ഗപക്ഷവാദികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ ഉയര്‍ത്തുന്ന 'സ്വത്വ രാഷ്ട്രീയ'ത്തിന്റെ വിഷയം തികച്ചും ഒരു വ്യാജനിര്‍മ്മിതിയാണന്നു പറയേണ്ടിവരുന്നത്. മാര്‍ക്സിസത്തിന്റെ"ശാസ്ത്രീയതയും", വിപ്ലവം കൊണ്ടുവരുന്ന മനുഷ്യത്വവും, ഭരണകൂടം കൊഴിഞ്ഞു പോകുന്ന നല്ലനാളുകളേയും പറ്റി ഇരുവര്‍ക്കു സന്ദേഹമേ ഇല്ല. പിന്നെന്താണ് ഇത്തരമൊരു വാദവുമായി പുറപ്പെടുകയും ജാമ്യം കിട്ടാതെ കോടതി വരാന്തയില്‍ വിഷണരായി നില്‍ക്കുന്നത്. ഇതറിയണമെങ്കില്‍ ആദ്യം മാര്‍ക്സിസവും, പിന്നെ ഇന്ത്യന്‍ സമൂഹത്തെയും തിരിച്ചറിയണം.

                             മാര്‍ക്സിസമെന്നത്, യൂറോപ്പിലെ വെള്ളക്കാരന്റെ തലയിലുദിച്ചൊരു സാമ്പത്തിക ശാസ്ത്രമാണ്.  യൂറോപ്യന്‍ തത്വചിന്തയുടേയും, രേഖീയമായ ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്റെ ശാസ്ത്രബോധവും കൂട്ടികലര്‍ത്തി, വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , വികസിത രൂപമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗം വ്യവസായസ്ഥാപനങ്ങളും, അവസാനം ഭരണകൂടവും പിടിച്ചെടുക്കുമെന്ന വളരെ ലഘുവായ സ്വപ്നങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മാര്‍ക്സിസം, ഇന്ന് ലെനിനിസം-സ്റ്റാലിനിസം-മവോയിസം തുടങ്ങിയ സത്തകളാല്‍ പരിപോഷിതമായി , ഇവിടെ അന്ത്യശങ്കരനായ  ഈ.എം.എസ്സിലൂടെ വളര്‍ന്ന്  കെ.ഇ.എന്നിലും പോക്കര്‍സായിവിലൂടെയും പന്തലിച്ച് ആര്‍ക്കും പിടിതരാതെ ആകാശത്തിലേക്കു പോകുന്നത്. നമ്മുക്കറിയാം വിപ്ലവം നടന്ന രണ്ടിടത്തും, കാര്‍ഷിക ജനതയാണ് അതു നടത്തിയെടുത്തത്. എത്രകാലം അതു തൊഴിലാളി-കര്‍ഷകജനതയുടെ ഇച്ഛയ്ക്കൊത്തു നിലനിന്നു. ഇന്നതിന്റെ അവസ്ഥയെന്ത്? ഏഷ്യന്‍ രാജ്യങ്ങളില്‍ വേറെ ഏതൊക്കെ രാജ്യങ്ങളാണ് ഈ വമ്പന്‍ പ്രത്യശാസ്ത്രം ഏറ്റെടുത്തത്..? കറുത്തവര്‍(ബ്ലാക്സ് )എന്തുകൊണ്ടിതു കണ്ടില്ല? ഇന്ത്യയില്‍ തന്നെ രണ്ടു ഡസനിലധികം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍  അതിന്റെ സൈദ്ധാന്തികത ഉരുട്ടി കളിച്ചോണ്ടു നടക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തൊടാനേ കഴിയുന്നില്ല. ഇന്ത്യയുടെ ഹൃദയ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജാതിയെന്ന വിഷത്തെ, സാമ്പത്തിക അടിത്തറ-സാംസകാരിക മേല്പുര സിദ്ധാന്തമെന്ന ഒറ്റമൂലിയാല്‍ ചികിത്സിക്കാന്‍ നടക്കുന്ന, ബ്രാഹ്മണീകരിച്ച സവര്‍ണ ലാടവൈദ്യന്മാരുടെയടുത്ത് സ്വത്വരാഷ്ടീയം പറഞ്ഞിട്ടു  വല്ല  കാര്യവുമുണ്ടോ ?

                            ഇവിടെ വിഷയം കുറേകൂടി വിപുലമാവുകയാണ്. അധികാര-മൂല്യവ്യവസ്ഥകള്‍  സവര്‍ണരിലേക്കും, അതിലെ പുരുഷനിലേക്കും ഒഴുകിയിറങ്ങുമ്പോള്‍ , അപരരുടേയും, ദേശസ്നേഹമില്ലാത്തവരുടേയും എണ്ണം കൂടികൊണ്ടേയിരിക്കും. അങ്ങനെയല്ലന്നു ബോധ്യപ്പേടുത്തേണ്ട ബാധ്യത ഏതുതരം മുസ്ലീമിനുമുണ്ടന്ന് വ്യക്തം.(ഇതിനിടെ മാതൃഭൂമിയില്‍ ഹമീദ് ചേന്ദമങ്ങലൂര്‍ പറയുന്നത് , ജമാഅത്തെ- ഇസ്ലാമിയുടെ സ്വത്വരാഷ്ട്രീയ പ്രത്യയശാസ്ത്രം കെ.ഇ.എന്നിലൂടെയും പോക്കറിലൂടെയും മാക്സിസ്റ്റുപാര്‍ട്ടിയിലേക്ക് ഒളിച്ചു കടത്തുന്നുവെന്നാണ്. എളുപ്പമല്ലേ..? കരയണൊ-ചിരിക്കണോ? )
                              സ്വത്വവാദം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണന്ന വാദം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ നീഗ്രോകളും, റെഡിന്ത്യന്‍സും ഈ വാദമുയര്‍ത്തിയത് എന്തുകൊണ്ടന്ന് പറയുന്നില്ല. മറ്റൊന്ന് സ്വവര്‍ഗ്ഗ ലൈംഗീകതയുടെതാണ്, മനുഷ്യാവകാശത്തിനായി കളത്തിലിറങ്ങുന്നവരെ ഏതു വര്‍ഗമായി ഗണിക്കണം? മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു രാജാവുതന്നെ വെളിപ്പെടുകയുണ്ടായി.

                             വിശാലമായ രൂപത്തില്‍ മനുഷ്യനേയും, അവരുടെ കാമനകളേയും, ചോദനകളേയും പരിഗണിക്കുന്ന ശീലം ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്രം ഒരിക്കലും പരിഗണിച്ചിട്ടില്ല. സന്ദേഹമേയില്ലാത്ത മനുഷ്യന്റെ ഉടല്‍ രൂപം, ശരികളുടെ മൊത്ത കച്ചവടം, വെള്ളക്കാരില്‍ നിന്നും ഇന്ത്യയിലെ ബ്രാഹ്മണകുമാരന്മാര്‍ കമ്മ്യുണിസം ഏറ്റെടുക്കുമ്പോള്‍, അംബേദ്ക്കറുടെ ഒരു നിരീക്ഷണം- പച്ചപുല്ലിലെ പച്ചില പാമ്പുകള്‍( അവയെ ഒരിക്കലും തിരിച്ചറിയാനാകില്ല) എത്ര സത്യമാണന്നു കാണാം.
                                    
                           കേരളത്തില്‍ എണ്‍പതുകളില്‍ തന്നേ ദലിത് പ്രത്യശാസ്ത്രവത്ക്കരണം നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായുള്ള ബന്ധം വിച്ചേദിച്ചുകൊണ്ട് , അംബേദ്ക്കറെ കേന്ദ്രീകരിച്ച് പുതിയ പാഠങ്ങള്‍ കണ്ടെത്തുന്നു. ഇതെന്തുകൊണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നില്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യാവകാശത്തെ മുന്നോട്ടു വെച്ചപ്പോള്‍, സാധ്യമായ ഉണര്‍വ് അടുത്ത ഘട്ടത്തില്‍ തൊഴില്‍പരമായ പ്രശ്നങ്ങളേറ്റെടുക്കുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉദയത്തോടെയാണ്. ഉയര്‍ന്ന സാമൂഹ്യചുറ്റുപാടില്‍ നിന്നും വന്നവര്‍ കൃത്രിമമായ സാഹോദര്യത്തോടെ "സഖാവെ"എന്ന വിളിച്ചപ്പോള്‍ അതില്‍ മയങ്ങി പോയവര്‍ പിന്നീടറിഞ്ഞത് അതിന്റെ കുരുക്കാണ്. കൊട്ടിഘോഷിക്കുന്ന ‘ഭൂപരിഷ്ക്കരണ’ത്തില്‍ പത്തു സെന്റില്‍ താഴെയുള്ള കുടികിടപ്പില്‍ ഒതുങ്ങിപോയവര്‍, അടുത്ത തലമുറയില്‍ പ്രതിസന്ധി നേരിടുന്നു. അങ്ങനെയാണ് ഭൂസമരം ദലിതുകളുടെ മുങ്കൈയില്‍ നടക്കുന്നത്. ആദിവാസികളുടെ ഭൂമിയുടെ വിഷയവും സമാനമായി നടക്കുന്നു. അവരില്‍ നിന്നു തന്നെ നേതൃത്വവും ഉണ്ടാകുന്നു.
ഇത് കമ്മ്യൂണിസ്റ്റുകളെ പ്രതിസന്ധിയിലാക്കുന്നു. അങ്ങനെ ആദിവാസിക്ഷേമസമിതിയും. പട്ടികജാതി കണ്‍വെന്‍ഷനും നടക്കുന്നു. ഇതെല്ലാം പാര്‍ട്ടി നേരിട്ടു നടത്തുമ്പോഴും.,സത്വരാഷ്ട്രീയം വിഷയമാവുന്നത് ഇസ്ലാം ഒരു ഭീകരതയായി അടയാളപ്പെടുന്നതോടെയാണ്.

                           സവര്‍ണ മിത്തുകളും ഐതീഹ്യങ്ങളും  മുന്‍വിധികളും കഥകളും പഴഞ്ചൊല്ലുകളും മുദ്രകളും അനുഷ്ഠാനങ്ങളും മെയ്‌വഴക്കങ്ങളും സൌന്ദര്യസങ്കല്പങ്ങളും ബിംബങ്ങളും പ്രതീകങ്ങളും താളങ്ങളും ആസ്വാദനരീതികളും നിറഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ പൊതുമണ്ഡലം തന്നെയാണ് ഇടതുപക്ഷ ബോധവും പങ്കുവെയ്ക്കുന്നത്. അതിനാല്‍ വേറിട്ടവരുടെ ജീവിതാവിഷ്ക്കാരത്തിന് അവരുടെ സ്വത്വാവിഷ്ക്കാരത്തിനും സ്വത്വരാഷ്ട്രീയം അത്യന്താപേക്ഷിതമാണ്.
                         

Monday 19 April 2010

ഒരു ജനാധിപത്യ സമൂഹത്തിലെ സംഗീതം എന്തായിരിക്കണം ?.

സമത്വത്തിനു വേണ്ടിപൊരുതിയവർ,സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തവർ ,സാഹോദര്യത്തിനു വേണ്ടി ഉറക്കം വെടിഞ്ഞവർ,ഒളിഞ്ഞോ-തെളിഞ്ഞോ ഇവയിലേതെങ്കിലും സാമൂഹ്യചലനഗതിയുടെ ഭാഗമായും,ഭാഗമായികൊണ്ടിരിക്കുന്നവരുമായ ഓരോരുത്തരുടേയും ജീവശ്വാസത്തിൽ നിന്നുമുയിർകൊള്ളുന്നതായിരിക്കണം മനുഷ്യന്റെ സംഗീതം.
               അസമത്വങ്ങളും, അനീതികളും,ദാരിദ്ര്യവും അജ്ഞരാ‍യമനുഷ്യരുടെ സൃഷ്ടികളാണന്നും നേരറിയാവുന്ന മനുഷ്യർക്ക് അവ അനായാസം തൂത്തെറിയാനാവുന്നതുമാണന്ന ചരിത്രസത്യം മറ്റുള്ളവരുടെ സമരജീവിതങ്ങളെ മുൻ നിർത്തി പാടിപകരേണ്ടതാണ് സംഗീതം.
                ആഴത്തിലും പരപ്പിലും അനന്തമായി കിടക്കുന്ന ശാസ്ത്രീയസംഗീതത്തിലെ ഒരു തിരപോലും കോടാനുകോടി അധ്:സ്ഥിതരും സ്ത്രീകളും  അധ്വാനിക്കുന്നവരുടേതുമായി അലയടിക്കാതിരുന്നത് യാദൃശ്ചികമല്ല.മാനവസംഗീതത്തിന്റെ കൂട്ടകൊല നൂറ്റാണ്ടുകൾക്കപ്പുറം അരങ്ങേറുകയും ജഡമാത്രമായതിനെ വെള്ളപൂശി വേഷംകെട്ടിക്കുകയും ചെയ്തുകൊണ്ടുമാത്രമാണത്.അധ്:സ്ഥിതരിൽ നിന്നും സ്ത്രീകളിൽ നിന്നും അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്ന എല്ലാവരിൽ നിന്നും ‘എന്നെ കാത്തുകൊള്ളേണമേ’ എന്ന യാചനകളായി സംഗീതകീർത്തനങ്ങൾ അധ്:പതിക്കുകയും ഈ ലോകത്തിന്റെ അധ്വാനഫലത്തെ അത്യാർത്തിയോടെ ഭോഗിക്കുകയും ,അധ്വാനിക്കുന്നവരെ പുശ്ചിച്ചുകൊണ്ട്‌ മറ്റൊരുലോകത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി  ശാസ്ത്രീയസംഗീതത്തിന്റെ സൌന്ദര്യ നിയമങ്ങൾ മാറ്റിയെഴുതിയതും യാദൃശ്ചികമല്ല.ഭൂരിപക്ഷത്തിനെ ചൂഷണം ചെയ്തു കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ സുഖ -അധികാരം സ്ഥാ‍പിക്കുകയെന്ന കേവലപ്രാകൃതകൌശലം മാത്രമായിരുന്നു അതിനു പിന്നിൽ.
           വരേണ്യ-പുരുഷ വീരസ ശൃംഗാരത്തിൽ നിന്നും ലജ്ജയും.കൃതിമ ഭയവും കലർന്ന ഭക്തി-മോക്ഷ പുകമറകളിൽ നിന്നും അഭിമാനവും സ്ഥൈര്യവും ജനാധിപത്യ കരുത്തുമുള്ള മനുഷ്യാംശങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം ഉയരേണ്ടതുണ്ട്.
             എ.ഡി.ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെടുത്ത ആയുധമേന്തിയ വരേണ്യ-പുരുഷ-സ്ത്രീ സാങ്കല്പിക കഥാപാത്രങ്ങളെ ആരാധിക്കുന്ന ജനാധിപത്യ വിരുദ്ധ  അശാസ്ത്രീയ മൂഡതകളിൽ നിന്നും ആധുനിക സംഗീതം സ്വതന്ത്രമാകേണ്ടതുണ്ട്.
            മനുഷ്യരും അവരുടെ നിലനില്പിനായുള്ള പോരാട്ടങ്ങളും ജയപരാജയങ്ങളും പ്രയാണങ്ങളും ഭയങ്ങളും അത്ഭുതങ്ങളും സ്വപ്നങ്ങളും ആവേശങ്ങളും കരുണകളും കാമങ്ങളും വാത്സ്ല്യങ്ങളും ആദരാഭിമാനങ്ങളും ആഘോഷങ്ങളും  നിറഞ്ഞ ജീവിതമായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ സംഗീത സാഹിത്യം.

Saturday 17 April 2010

അരളി-AMBEDKAR READERS LINK

ആകാശത്തെ അംബേദ്ക്കർ എന്ന് വിളിക്കാമോ എന്നറിയില്ല.എന്നാൽ അംബേദ്ക്കറെ നിശ്ചയമായും ആകാശമെന്നു വിളിക്കാം.മതിലുകളോ,മുരിപ്പുകളോ,യുദ്ധപ്പുകയോ ഇല്ലാത്ത മാനവീകതയുടെ നീലിമ.Lividity of humanity.
      ഒരു ഇന്ത്യാക്കാരന്റെ വായന പൂർണ്ണമാകുന്നത് ,അയാൾ അംബേദ്ക്കറെകൂടി വായിക്കുമ്പോൾ മാത്രമാണ്.കാരണം ഭൂമിയിലെ ഏറ്റവും നികൃഷ്ടവും ,സങ്കീർണ്ണവുമായ ആന്തരീക ഘടന തന്ത്രപരമായി നിലനിർത്തപ്പെടുന്ന ഒരു ദേശരാഷ്ട്രത്തിന്റെ X-ray ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.ആകാശത്തുനിന്ന് നോക്കിയിട്ടെന്നപോലെ വസ്തുനിഷ്ഠമായി ഈ രാജ്യത്തെ വിശദീകരിച്ചിട്ടുള്ളത് മറ്റാരാണ്.? ഒരു നാടിന്റെ അടിമുടി രോഗാതുരമായ സാമൂഹ്യശരീരത്തെയും,കീടാണുക്കളാൽ സമ്പന്നമായ അതിന്റെ ആത്മാവിനേയും നഗ്നമാക്കുന്നു...ആ വാക്കുകൾ. നാലായിരം വർഷങ്ങളുടെ ചരിത്രദൂരത്തോളം വേരാഴ്ത്തിയിട്ടുള്ള ജാതിയുടെ മാമരങ്ങൾ ഇടതിങ്ങുന്ന ഒരു വിഷകാടിന്റെ ജീവശാസ്ത്രവും,രീതിശാസ്ത്രവും അംബേദ്ക്കറെ വായിക്കുമ്പോഴേ ബോധ്യമാകൂ.
       മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽ‌പ്പന്നമെന്നും,മനസ്സിന്റെ വികൃതരോഗമെന്നും,യുക്തിരഹിതമായ അശാസ്ത്രീയത എന്നും മറ്റും ഇക്കിളിപ്പെടുത്തി കേവലവൽക്കരിക്കുന്നതിലൂടെ,ലളിതമായി കൊഴിഞ്ഞുപോകുന്ന ഉപരിപ്ലവതയല്ല ഹീനമായ ആ സാമൂഹ്യ യാഥാർത്ഥ്യവും ,അതുപകരുന്ന ഉൾമുറിവുകളും.സ്ഥൂലരൂപങ്ങളിലും സൂക്ഷമരൂപങ്ങളിലുമായി,നിർബാധം പ്രവർത്തിച്ചു തഴ്ക്കുന്ന ജാതിവ്യവസ്ഥയെന്ന മനുഷ്യ-പ്രകൃതി-ശാസ്ത്രവിരുദ്ധതയെ പ്രതിരോധിച്ചു തകർക്കുവാനുള്ള കൃയാത്മക പദ്ധതികൾ അടങ്ങുന്നതുകൊണ്ടാണ് അംബേദ്ക്കർ ചിന്തകൾ  ഇന്ന വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതും,അംഗീകരിക്കപ്പെടുന്നതും.ജനാധിപത്യം,മതേതരത്വം,പുരോഗമനം,
സാംസ്കാരികം,വിപ്ലവം,അതിവിപ്ലവം തുടങ്ങി ഇന്ന് കൊണ്ടാറ്റപ്പെടുന്ന ഇടങ്ങളെല്ലാം ജാതിപ്രയോഗങ്ങളുടെ ഒളിയിടങ്ങളായി അധപതിച്ച് ,അർത്ഥംചൊട്ടിപോയിരിക്കുന്ന ഒരു കൂട്ടുകുറ്റകൃത്യകാലത്ത് അംബേദ്ക്കർ ചിന്തകൾ കൂടുതൽ പ്രസ്ക്തവും ,പ്രകാശവുമാകുന്നതാണ് കാഴ്ച.
            ഇന്ത്യയുടെ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരമായി’ജാതി നിർമൂലനത്തിലധിഷ്ഠിതമായ സാമൂഹ്യ ജനാധിപത്യം’അംബേദ്ക്കർ മുന്നോട്ടുവെക്കുന്നു.മിശ്രവിവാഹമെന്ന സംസ്കാരം അദ്ദേഹം ആഹ്വാനം ചെയ്യുന്നു.സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം(equality,liberty,fraternity)എന്ന ഫ്രഞ്ചുവിപ്ലവ മുദ്രാവാക്യം സമഗ്രതയുടെ പേരിൽ അദ്ദേഹം ഏറ്റെടുത്തു മുഴക്കുന്നു.അങ്ങനെ മാനവീകതയുടെ യഥാർത്ഥ പാട്ടുകാരനായി അദ്ദേഹം മുമ്പേ നടക്കുന്നു.
    സംവാദവും,സൌഹൃതവും ചേര്‍ത്തു തുന്നുന്ന പാരസ്പര്യത്തിന്റെ തോരണത്താല്‍ മുഖരിതമാവട്ടെ ഈ’ബ്ലോഗ്’. താങ്കള്‍ യഥാര്‍ത്ഥ ജനാധിപത്യവാദിയാണങ്കില്‍, ഈ സുതാര്യ ഉദ്യമത്തോട് ഐക്യദാര്‍ഢ്യപ്പെടുക എന്നത്  തങ്കളുടെ ഉത്തരവാദിത്തം തന്നെയാണ്.