അടുത്തകാലത്തായി കേരളത്തിലെ മാര്‍ക്സിസ്റ്റു സംവാദങ്ങളില്‍ ഇടം കണ്ടെത്തുകയും കത്തിക്കയറുകയും ചെയ്ത ഒരു വിഷയമെന്ന നിലയില്‍ സ്വത്വരാഷ്ട്രീയം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റു ബുദ്ധിജീവികളായ കെ.ഈ.എന്‍ കുഞ്ഞഹമ്മദും പി.കെ.പോക്കറുമാണ് ഈ വിഷയത്തെ കൂടുതല്‍ വിപുലപ്പെടുത്തിയത്. ഇതൊരു പുതിയ വിഷയമല്ല. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഡോ.ബി.ആര്.അംബേദ്ക്കറും മുസ്ലീം നേതൃത്വവും ഉയര്‍ത്തിയ വാദങ്ങളാണ്. കാരണം ഇന്ത്യന്‍ ഭരണകൂടം തദ്ദേശീയമായി വികസിച്ചുവരുന്ന ഘട്ടത്തില്‍ ഭരണ കൈമാറ്റം ആരുടെ കൈകളിലേക്ക് എന്ന നിര്‍ണായക വിഷയം രൂപപ്പെടുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അത് 'ഇന്ത്യാക്കാരുടെ സ്വരാജ്യ'മാകുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. കാരണം അടിമുടി സവര്‍ണഹൈന്ദവികതയില്‍ കെട്ടിയുയര്‍ത്തിയ ആ പ്രസ്ഥാനത്തിനറിയാമായിരുന്നു ഭരണം ആരുടെ കൈയ്യിലാകുമെന്ന്.
കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഭരണം'ഫ്യൂഡല്‍ ജന്മികളുടെ' കൈയ്യിലാകുമെന്നായിരുന്നു. ആ വിഭാഗം ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയുമില്ല. എന്നാല്‍ അംബേദ്ക്കര്‍ പറഞ്ഞു ഭരണം 'ബ്രാഹ്മണ-ബനിയ' കളുടെ കൈയിലാകുമെന്ന്. ഇവിടെയാണ് മൌലീകവീക്ഷണങ്ങള്‍ ഏറ്റുമുട്ടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗനിലപാടില്‍ ഊന്നിനിന്നുകൊണ്ട് ഭരണവര്‍ഗ്ഗത്ത 'ഫ്യൂഡല്‍'എന്നു തിരിച്ചരിയുന്നുണ്ടങ്കിലും അതിലെ സവര്‍ണ-ബ്രാഹ്മണകുത്തകയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരുതരത്തില്‍ കമ്മ്യൂണിസത്തിന്റെ നേതൃത്വം തന്നെ സവര്‍ണബ്രാഹ്മണരായിരുന്നതിനാല്‍ ജാതിസ്വത്വങ്ങളെന്ന സവിശേഷ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കുകയും ആ വിഭാഗങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം 'സമ്പൂര്‍ണ സാമൂഹ്യവിപ്ലവ'മെന്ന കമ്മ്യൂണിസ്റ്റ് ഊട്ടോപ്യന്‍ സ്വപ്നത്തില്‍ കുരുക്കിയിടുകയുമാണ് ചെയ്യുന്നത്. തുടക്കം മുതല്‍ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന കീഴാളവര്‍ഗ്ഗം ഈ കാപട്യം തിരിച്ചറിയാതിരിക്കുകയും കമ്മ്യൂണിസ്റ്റുകളുടെ വിറകുവെട്ടികളും വെള്ളം കോരികളുമായി ആ പാര്‍ട്ടികളില്‍ ഒതുക്കപ്പടുകയുമായിരുന്നു. കീഴാളസമൂഹത്തിന്റെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ മാത്രമെന്ന് അംബേദ്ക്കറിസത്തിലൂടെയും അനുഭവത്തിന്റെ വെളിച്ചത്തിലും കൂടിയുള്ള തിരിച്ചറിവ് അടിമജനതയെ കമ്മ്യൂണിസ്റ്റുകളോട് വിടപറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. വേറിടപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനത, സ്വന്തം പൌരാവകാശ/മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തോടും പൊതുബോധത്തോടും പ്രക്ഷേപിക്കുന്നതു തന്നെയാണ് സ്വത്വവാദം.
കുറഞ്ഞത് രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമുള്ള ജാതിവ്യവസ്ഥയെ ഒരു പോറലുമേല്പിക്കാതെ പറിച്ചു നടാന്‍ ശ്രമിച്ച ഗാന്ധിയന്മാരുടേയും, മാര്‍ക്സിസ്റ്റുകളുടേയും ശ്രമത്തെ വിഷയവത്ക്കരിക്കാനും, പ്രശ്നവത്ക്കരിക്കാനും കഴിഞ്ഞതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ അംബേദ്ക്കറുടെ വലിയ സംഭാവന. അടിമജനതയുടെ വിമോചനത്തിന് പ്രയോജകമാകേണ്ടിയിരുന്ന വട്ടമേശ സമ്മേളനങ്ങള്‍ ഗാന്ധിജി അട്ടിമറിക്കുകയും അതോടൊപ്പം അയിത്ത ജാതികളുടേയും, മുസ്ലീമുകളുടെയും അടുത്ത തോഴനാണ് ഞാനെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ബാബാസാഹിബു കൊടുത്ത മറുപടി 'ഞങ്ങള്‍ വേറിട്ടൊരു ജനതയാണ്, നൂറ്റാണ്ടുകളായി സാമൂഹ്യവും, സാമ്പത്തികവും, അവകാശാധികാരങ്ങളില്‍ നിന്നും തിരസ്കൃതരായ ജാതിസമൂഹം’. മി.ഗാന്ധി കൂടുതല്‍ കഷ്ടപ്പെടേണ്ട.
തൊള്ളായിരത്തി മുപ്പതുകളില്‍ അംബേദ്ക്കര്‍ മുന്നോട്ടു വെച്ച സൈദ്ധാന്തിക രൂപം തന്നെ,"സാമൂഹ്യമായി വേര്തിരിക്കപ്പെട്ടവര്, രാഷ്ട്രീയമായും വേര്‍തിരിയേണ്ടതുണ്ട്" എന്നായിരുന്നു. അതിനും ഒരു നൂറ്റാണ്ടു മുമ്പെങ്കിലും ലോകത്തില്‍ പലഭാഗത്തും, വംശീയ/വര്‍ണ്ണ/ജാതി 'സ്വത്വങ്ങള്‍ രൂപപ്പെടുകയും കലാപം നടത്തുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.
ഭരണവര്‍ഗ്ഗം ഏതൊക്കെ വിഭാഗങ്ങളെ അപരവത്ക്കരിക്കുന്നു എന്നത് പ്രധാനമാണ്. കമ്മ്യൂണിസം പോലുള്ള ഏകാധിപത്യ/സമഗ്രാധിപത്യ വ്യവസ്ഥകള്‍ കീഴാളസ്വത്വത്തെ മാത്രമല്ല, ഉല്പാദനക്ഷമമല്ലെന്ന കാരണത്താല്‍, വികലാംഗര്‍, മന്ദബുദ്ധികള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരേയും പുറത്താക്കും. സ്ത്രീകള്‍ പരിഗണന അര്‍ഹിക്കാത്തവരായി മാറ്റിയെടുക്കും. അപ്പോള്‍ സ്വത്വമെന്നത് ഒരു രാഷ്ട്രീയ വിഷയമാവുന്നു.
ഇവിടെ കെ.ഈ.എനും, പോക്കറും കറകളഞ്ഞ വര്‍ഗ്ഗപക്ഷവാദികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ ഉയര്‍ത്തുന്ന 'സ്വത്വ രാഷ്ട്രീയ'ത്തിന്റെ വിഷയം തികച്ചും ഒരു വ്യാജനിര്‍മ്മിതിയാണന്നു പറയേണ്ടിവരുന്നത്. മാര്‍ക്സിസത്തിന്റെ"ശാസ്ത്രീയതയും", വിപ്ലവം കൊണ്ടുവരുന്ന മനുഷ്യത്വവും, ഭരണകൂടം കൊഴിഞ്ഞു പോകുന്ന നല്ലനാളുകളേയും പറ്റി ഇരുവര്‍ക്കു സന്ദേഹമേ ഇല്ല. പിന്നെന്താണ് ഇത്തരമൊരു വാദവുമായി പുറപ്പെടുകയും ജാമ്യം കിട്ടാതെ കോടതി വരാന്തയില്‍ വിഷണരായി നില്‍ക്കുന്നത്. ഇതറിയണമെങ്കില്‍ ആദ്യം മാര്‍ക്സിസവും, പിന്നെ ഇന്ത്യന്‍ സമൂഹത്തെയും തിരിച്ചറിയണം.
മാര്‍ക്സിസമെന്നത്, യൂറോപ്പിലെ വെള്ളക്കാരന്റെ തലയിലുദിച്ചൊരു സാമ്പത്തിക ശാസ്ത്രമാണ്. യൂറോപ്യന്‍ തത്വചിന്തയുടേയും, രേഖീയമായ ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്റെ ശാസ്ത്രബോധവും കൂട്ടികലര്‍ത്തി, വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , വികസിത രൂപമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗം വ്യവസായസ്ഥാപനങ്ങളും, അവസാനം ഭരണകൂടവും പിടിച്ചെടുക്കുമെന്ന വളരെ ലഘുവായ സ്വപ്നങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മാര്‍ക്സിസം, ഇന്ന് ലെനിനിസം-സ്റ്റാലിനിസം-മവോയിസം തുടങ്ങിയ സത്തകളാല്‍ പരിപോഷിതമായി , ഇവിടെ അന്ത്യശങ്കരനായ ഈ.എം.എസ്സിലൂടെ വളര്‍ന്ന് കെ.ഇ.എന്നിലും പോക്കര്‍സായിവിലൂടെയും പന്തലിച്ച് ആര്‍ക്കും പിടിതരാതെ ആകാശത്തിലേക്കു പോകുന്നത്. നമ്മുക്കറിയാം വിപ്ലവം നടന്ന രണ്ടിടത്തും, കാര്‍ഷിക ജനതയാണ് അതു നടത്തിയെടുത്തത്. എത്രകാലം അതു തൊഴിലാളി-കര്‍ഷകജനതയുടെ ഇച്ഛയ്ക്കൊത്തു നിലനിന്നു. ഇന്നതിന്റെ അവസ്ഥയെന്ത്? ഏഷ്യന്‍ രാജ്യങ്ങളില്‍ വേറെ ഏതൊക്കെ രാജ്യങ്ങളാണ് ഈ വമ്പന്‍ പ്രത്യശാസ്ത്രം ഏറ്റെടുത്തത്..? കറുത്തവര്‍(ബ്ലാക്സ് )എന്തുകൊണ്ടിതു കണ്ടില്ല? ഇന്ത്യയില്‍ തന്നെ രണ്ടു ഡസനിലധികം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അതിന്റെ സൈദ്ധാന്തികത ഉരുട്ടി കളിച്ചോണ്ടു നടക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തൊടാനേ കഴിയുന്നില്ല. ഇന്ത്യയുടെ ഹൃദയ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജാതിയെന്ന വിഷത്തെ, സാമ്പത്തിക അടിത്തറ-സാംസകാരിക മേല്പുര സിദ്ധാന്തമെന്ന ഒറ്റമൂലിയാല്‍ ചികിത്സിക്കാന്‍ നടക്കുന്ന, ബ്രാഹ്മണീകരിച്ച സവര്‍ണ ലാടവൈദ്യന്മാരുടെയടുത്ത് സ്വത്വരാഷ്ടീയം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ?
ഇവിടെ വിഷയം കുറേകൂടി വിപുലമാവുകയാണ്. അധികാര-മൂല്യവ്യവസ്ഥകള്‍ സവര്‍ണരിലേക്കും, അതിലെ പുരുഷനിലേക്കും ഒഴുകിയിറങ്ങുമ്പോള്‍ , അപരരുടേയും, ദേശസ്നേഹമില്ലാത്തവരുടേയും എണ്ണം കൂടികൊണ്ടേയിരിക്കും. അങ്ങനെയല്ലന്നു ബോധ്യപ്പേടുത്തേണ്ട ബാധ്യത ഏതുതരം മുസ്ലീമിനുമുണ്ടന്ന് വ്യക്തം.(ഇതിനിടെ മാതൃഭൂമിയില്‍ ഹമീദ് ചേന്ദമങ്ങലൂര്‍ പറയുന്നത് , ജമാഅത്തെ- ഇസ്ലാമിയുടെ സ്വത്വരാഷ്ട്രീയ പ്രത്യയശാസ്ത്രം കെ.ഇ.എന്നിലൂടെയും പോക്കറിലൂടെയും മാക്സിസ്റ്റുപാര്‍ട്ടിയിലേക്ക് ഒളിച്ചു കടത്തുന്നുവെന്നാണ്. എളുപ്പമല്ലേ..? കരയണൊ-ചിരിക്കണോ? )
സ്വത്വവാദം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണന്ന വാദം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ നീഗ്രോകളും, റെഡിന്ത്യന്‍സും ഈ വാദമുയര്‍ത്തിയത് എന്തുകൊണ്ടന്ന് പറയുന്നില്ല. മറ്റൊന്ന് സ്വവര്‍ഗ്ഗ ലൈംഗീകതയുടെതാണ്, മനുഷ്യാവകാശത്തിനായി കളത്തിലിറങ്ങുന്നവരെ ഏതു വര്‍ഗമായി ഗണിക്കണം? മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു രാജാവുതന്നെ വെളിപ്പെടുകയുണ്ടായി.
വിശാലമായ രൂപത്തില്‍ മനുഷ്യനേയും, അവരുടെ കാമനകളേയും, ചോദനകളേയും പരിഗണിക്കുന്ന ശീലം ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്രം ഒരിക്കലും പരിഗണിച്ചിട്ടില്ല. സന്ദേഹമേയില്ലാത്ത മനുഷ്യന്റെ ഉടല് രൂപം, ശരികളുടെ മൊത്ത കച്ചവടം, വെള്ളക്കാരില്‍ നിന്നും ഇന്ത്യയിലെ ബ്രാഹ്മണകുമാരന്മാര് കമ്മ്യുണിസം ഏറ്റെടുക്കുമ്പോള്‍, അംബേദ്ക്കറുടെ ഒരു നിരീക്ഷണം- പച്ചപുല്ലിലെ പച്ചില പാമ്പുകള്‍( അവയെ ഒരിക്കലും തിരിച്ചറിയാനാകില്ല) എത്ര സത്യമാണന്നു കാണാം.
കേരളത്തില്‍ എണ്‍പതുകളില്‍ തന്നേ ദലിത് പ്രത്യശാസ്ത്രവത്ക്കരണം നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായുള്ള ബന്ധം വിച്ചേദിച്ചുകൊണ്ട് , അംബേദ്ക്കറെ കേന്ദ്രീകരിച്ച് പുതിയ പാഠങ്ങള്‍ കണ്ടെത്തുന്നു. ഇതെന്തുകൊണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നില്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യാവകാശത്തെ മുന്നോട്ടു വെച്ചപ്പോള്‍, സാധ്യമായ ഉണര്‍വ് അടുത്ത ഘട്ടത്തില്‍ തൊഴില്‍പരമായ പ്രശ്നങ്ങളേറ്റെടുക്കുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉദയത്തോടെയാണ്. ഉയര്‍ന്ന സാമൂഹ്യചുറ്റുപാടില്‍ നിന്നും വന്നവര്‍ കൃത്രിമമായ സാഹോദര്യത്തോടെ "സഖാവെ"എന്ന വിളിച്ചപ്പോള്‍ അതില്‍ മയങ്ങി പോയവര്‍ പിന്നീടറിഞ്ഞത് അതിന്റെ കുരുക്കാണ്. കൊട്ടിഘോഷിക്കുന്ന ‘ഭൂപരിഷ്ക്കരണ’ത്തില്‍ പത്തു സെന്റില്‍ താഴെയുള്ള കുടികിടപ്പില്‍ ഒതുങ്ങിപോയവര്‍, അടുത്ത തലമുറയില്‍ പ്രതിസന്ധി നേരിടുന്നു. അങ്ങനെയാണ് ഭൂസമരം ദലിതുകളുടെ മുങ്കൈയില് നടക്കുന്നത്. ആദിവാസികളുടെ ഭൂമിയുടെ വിഷയവും സമാനമായി നടക്കുന്നു. അവരില്‍ നിന്നു തന്നെ നേതൃത്വവും ഉണ്ടാകുന്നു.
ഇത് കമ്മ്യൂണിസ്റ്റുകളെ പ്രതിസന്ധിയിലാക്കുന്നു. അങ്ങനെ ആദിവാസിക്ഷേമസമിതിയും. പട്ടികജാതി കണ്‍വെന്‍ഷനും നടക്കുന്നു. ഇതെല്ലാം പാര്‍ട്ടി നേരിട്ടു നടത്തുമ്പോഴും.,സത്വരാഷ്ട്രീയം വിഷയമാവുന്നത് ഇസ്ലാം ഒരു ഭീകരതയായി അടയാളപ്പെടുന്നതോടെയാണ്.
സവര്‍ണ മിത്തുകളും ഐതീഹ്യങ്ങളും മുന്‍വിധികളും കഥകളും പഴഞ്ചൊല്ലുകളും മുദ്രകളും അനുഷ്ഠാനങ്ങളും മെയ്വഴക്കങ്ങളും സൌന്ദര്യസങ്കല്പങ്ങളും ബിംബങ്ങളും പ്രതീകങ്ങളും താളങ്ങളും ആസ്വാദനരീതികളും നിറഞ്ഞുനില്ക്കുന്ന മലയാളത്തിന്റെ പൊതുമണ്ഡലം തന്നെയാണ് ഇടതുപക്ഷ ബോധവും പങ്കുവെയ്ക്കുന്നത്. അതിനാല്‍ വേറിട്ടവരുടെ ജീവിതാവിഷ്ക്കാരത്തിന് അവരുടെ സ്വത്വാവിഷ്ക്കാരത്തിനും സ്വത്വരാഷ്ട്രീയം അത്യന്താപേക്ഷിതമാണ്.